Monday, June 8, 2015

എത്തി...ഇന്ത്യയുടെ സ്വന്തം 'റുപേ' കാര്‍ഡ്‌

ന്യൂഡല്‍ഹി: വിസ, മാസ്റ്റര്‍കാര്‍ഡ് എന്നിവയ്ക്ക് ബദലായി ഇന്ത്യയുടെ സ്വന്തം പേയ്‌മെന്റ് ഗേറ്റ്വേ 'റുപേ' എത്തി. രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി റുപേ കാര്‍ഡ് രാഷ്ട്രത്തിന് സമര്‍പ്പിച്ചു. നേരിട്ടുള്ള പണമിടപാടുകള്‍ പരമാവധി കുറയ്ക്കാന്‍ ഉപകരിക്കുന്നതാണ് റുപേ കാര്‍ഡുകള്‍. എ.ടി.എമ്മുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഇതുപയോഗിച്ച് ഇടപാടുകള്‍ നടത്താം. ഓണ്‍ലൈന്‍ ഷോപ്പിങ്ങിലും ഇതുപയോഗിച്ച് പണം കൈമാറാം. 

നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ.) വികസിപ്പിച്ച റുപേ പ്ലാറ്റ്‌ഫോം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.), ഐ.സി.ഐ.സി.ഐ., പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയ മുന്‍നിര ബാങ്കുകള്‍ ഉപയോഗിക്കുന്നുണ്ട്. റുപേ എത്തിയതോടെ സ്വന്തമായി കാര്‍ഡ് പേയ്‌മെന്റ് ഗേറ്റ്വേയുള്ള ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്ന് രാഷ്ട്രപതി പറഞ്ഞു. പണം കൈമാറാന്‍ കൂടുതല്‍ മാര്‍ഗങ്ങളൊരുക്കുന്നതാണ് ഈ കാര്‍ഡെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

അന്താരാഷ്ട്ര കാര്‍ഡുകളെ അപേക്ഷിച്ച് കുറഞ്ഞ ചെലവില്‍ ഇത് ലഭ്യമാക്കുമെന്ന് ധനകാര്യ സെക്രട്ടറി ജി.എസ്. സന്ധു പറഞ്ഞു. റുപേ കാര്‍ഡുകളിലൂടെയുള്ള ഇടപാടുകളുടെ ക്ലിയറിങ്ങിനും സെറ്റില്‍മെന്റിനും ബാങ്കുകള്‍ 40 ശതമാനം കുറഞ്ഞ ഫീസ് നല്‍കിയാല്‍ മതി. റെയില്‍വേ ടിക്കറ്റ് ബുക്കിങ്ങിനായി ഐ.ആര്‍.സി.ടി.സി. പ്രീ പെയ്ഡ് റുപേ കാര്‍ഡുകള്‍ ഉടന്‍ പുറത്തിറക്കുന്നുണ്ട്. 

രാജ്യത്തെ 1.6 ലക്ഷത്തോളം വരുന്ന മുഴുവന്‍ എ.ടി.എമ്മുകളിലും റുപേ കാര്‍ഡുകള്‍ സ്വീകരിക്കും. കൂടാതെ, ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കുന്ന പോയിന്റ് ഓഫ് സെയില്‍സ് (വ്യാപാര സ്ഥാപനങ്ങള്‍) ടെര്‍മിനലുകളില്‍ 95 ശതമാനത്തിലും റുപേ വഴി ഇടപാട് നടത്താം. ഇതിനുപുറമെ, രാജ്യത്തെ 10,000-ത്തോളം ഇ-കൊമേഴ്‌സ് വ്യാപാരികളും റുപേ വഴിയുള്ള ഇടപാടുകള്‍ സ്വീകരിക്കുന്നുണ്ട്. 
റുപേ കാര്‍ഡ് അധിഷ്ഠിതമായ 25,331 എ.ടി.എമ്മുകള്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ ഇതിനോടകം സ്ഥാപിച്ചുകഴിഞ്ഞു. ഈ സാമ്പത്തിക വര്‍ഷം ഇത്തരത്തില്‍ 9,000 എ.ടി.എമ്മുകള്‍ കൂടി സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

വൈകാതെ വിദേശങ്ങളിലും റുപേ കാര്‍ഡുകള്‍ സ്വീകരിച്ചുതുടങ്ങും. ഇതിനായി അമേരിക്കയിലെ ഡിസ്‌കവര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ജപ്പാനിലെ ജെ.ഡി.സി. എന്നിവരുമായി പങ്കാളിത്തത്തിന് ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് എന്‍.പി.സി.ഐ. ചെയര്‍മാന്‍ എം. ബാലചന്ദ്രന്‍ പറഞ്ഞു

No comments:

Post a Comment