Monday, June 8, 2015

സ്വതന്ത്ര സോഫ്റ്റ്‌വേറിലേക്ക് കേന്ദ്രസര്‍ക്കാരും

ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വേറിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പുതിയ നയം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചു. ഇതോടെ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് അടക്കമുള്ള പ്രൊപ്രൈറ്ററി (കുത്തക) സോഫ്റ്റ്‌വേര്‍ പാക്കേജുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ സാവധാനം പടിക്ക് പുറത്താവും. 

ഭരണത്തില്‍ സുതാര്യത കൊണ്ടുവരിക, ചെലവുചുരുക്കുക-ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ നീക്കം.ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ (DeitY) ഔദ്യോഗികവെബ്‌സൈറ്റില്‍ ഇതുസംബന്ധിച്ച രേഖ ലഭ്യമാണ്.വിന്‍ഡോസ്, ഫോട്ടോഷോപ്പ് പോലുള്ള പ്രോഗ്രാമുകളെല്ലാം പ്രൊപ്രൈറ്ററി സോഫ്റ്റ്‌വേര്‍ ആണ്. ഭീമമായ തുക മുടക്കി വാങ്ങേണ്ട ഇവയുടെ മേല്‍ ഉപയോക്താവിന് വലിയ നിയന്ത്രണമൊന്നുമില്ല. ഇവയുടെ പകര്‍പ്പെടുക്കുന്നതും മറ്റും ശിക്ഷാര്‍ഹമാണ്. നിര്‍മ്മാണരഹസ്യം (സോഴ്‌സ് കോഡ്) രഹസ്യമാക്കി വച്ചിരിക്കുന്നതിനാല്‍ എന്തിനുമേതിനും കമ്പനിയെ ആശ്രയിക്കുകയും വേണം.

ചില പ്രൊപ്രൈറ്ററി പ്രോഗ്രാമുകള്‍ സൗജന്യമായി ലഭിക്കും. 'ഫ്രീവെയര്‍' എന്നറിയപ്പെടുന്ന ഇവയ്ക്കും പക്ഷേ ഇതേ പ്രശ്‌നങ്ങളുണ്ട്.

പ്രൊപ്രൈറ്ററി സോഫ്റ്റ്‌വേര്‍ പലപ്പോഴും ഉപയോക്താവിന്റെ സ്വകാര്യതയ്ക്ക് ഭീഷണിയാണ് എന്ന് ആരോപണമുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഇവ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ആര്‍ക്കും ഉപയോഗിക്കുകയും പരിഷ്‌കരിക്കുകയും പുനര്‍വിതരണം സാധ്യമാവുകയും ചെയ്യാവുന്നവയാണ് സ്വതന്ത്രസോഫ്റ്റ്‌വേര്‍. സുരക്ഷ, സ്വകാര്യത, ധനലാഭം തുടങ്ങി ഒട്ടേറെ മേന്മകള്‍ ഇതിനുണ്ട്.

ഒട്ടുമുക്കാല്‍ വെബ്‌സൈറ്റുകളുടെയും ആന്‍ഡ്രോയ്ഡിന്റെയുമെല്ലാം നട്ടെല്ല് ലിനക്‌സ് സോഫ്റ്റ്‌വേറാണ്. മൈക്രോസോഫ്റ്റ് ഓഫീസിന് ബദലായ ലിബര്‍ ഓഫീസ് (Libre Office) വലിയ പ്രചാരം നേടിക്കൊണ്ടിരിക്കുന്നു.

ആശയപരമായി ചില വ്യത്യാസങ്ങളുണ്ടെങ്കിലും സ്വതന്ത്രസോഫ്റ്റ്‌വേറിന്റെ ഒരു വകഭേദമാണ് ഓപ്പണ്‍ സോഴ്‌സ്. ഇരുകൂട്ടരും നിര്‍മ്മാണരഹസ്യം വെളിപ്പെടുത്തുകയും ഉപയോക്താവിന് സ്വാതന്ത്ര്യം കൊടുക്കുകയും ചെയ്യുന്നു. സാമൂഹ്യനീതി ഉറപ്പുവരുത്താനാണ് സ്വതന്ത്ര സോഫ്റ്റ്‌വേര്‍ നിര്‍മ്മാതാക്കള്‍ ഇതുചെയ്യുന്നത്. 

അതേസമയം എല്ലാവരുടെയും പങ്കാളിത്തത്തോടെ സോഫ്റ്റ്‌വേര്‍ മെച്ചപ്പെടുത്തലാണ് ഓപ്പണ്‍ സോഴ്‌സ് എന്ന ആശയത്തിന്റെ കാതല്‍. ഈ തരംതിരിവില്‍ വലിയ കടുംപിടുത്തം കാണിക്കാതെ എല്ലാംചേര്‍ത്ത് 'ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയര്‍' എന്ന് ഒറ്റയടിക്ക് പറയാറാണ് പതിവ്.

കേരളത്തിലെ എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളും ഇപ്പോള്‍ സ്വതന്ത്രസോഫ്റ്റ്‌വേറായ ഉബുണ്ടു ആണ് പഠിപ്പിക്കുന്നത്. ഈഗവേണന്‍സ് മേഖലയിലും സ്വതന്ത്രസോഫ്റ്റ്‌വേറിന് പ്രാധാന്യമുണ്ട്.

യു.എസ്, ബ്രിട്ടന്‍, ജര്‍മനി തുടങ്ങി വിവിധ രാജ്യങ്ങളും ഇതിനകം ഓപ്പണ്‍ സോഴ്‌സ് നയം കൈക്കൊണ്ടിട്ടുണ്ട്.

2012 ലെ ദേശീയ ഐ.ടി. നയത്തില്‍ ഓപ്പണ്‍ സോഴ്‌സിനെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. ഇപ്പോള്‍ 'ഡിജിറ്റല്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായാണ് ഇത് ശക്തിപ്പെട്ടിരിക്കുന്നത്.

No comments:

Post a Comment